Thursday, November 22, 2012

KGTE Malayalam Word Processing Lower and Higher Speed - Model question paper 23-11-2012 (2)


തിരുമാന്ധാംകുന്ന് ക്ഷേത്രം
കേരളത്തിലെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന ചെറിയ ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. ഈ ക്ഷേത്രം നിർമ്മിച്ചത് വള്ളുവനാട്ടിലെ രാജാക്കന്മാരാണ്. ഇവിടത്തെ പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപോരുന്നു.
സൂര്യവംശത്തിലെ രാജാവായിരുന്ന മന്ധത രാജാവ് രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മന്ധത മഹർഷിയായി ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യ സൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ തപസ്സ് അനുഷ്ഠിച്ചു. തപസ്സിൽ പ്രസാദവാനായ ശിവൻ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം പാർവ്വതിയുടെ കൈയിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ പാർവ്വതി അറിയാതെ ഈ ശിവലിംഗം ശിവൻ മന്ധത മഹർഷിക്കു സമ്മാനിച്ചു. പിറ്റേന്ന് തന്റെ ശിവലിംഗം കാണാതായതായി അറിഞ്ഞ പാർവ്വതി ഭദ്രകാളിയെയും ഭൂതഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയച്ചു. ഭദ്രകാളി മഹർഷിയെ അനുനയിപ്പിച്ച് ശിവലിംഗം തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. ഭദ്രകാളിയുടെ ഭൂതഗണങ്ങൾ ആയുധങ്ങളുമായി മഹർഷിയുടെ ആശ്രമം ആക്രമിച്ചു. [Lower 1283/1418] മഹർഷിയുടെ ശിഷ്യൻമാർ തിരിച്ച് കാട്ടുപഴങ്ങൾ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ഭൂതഗണങ്ങളുടെ മുകളിൽ വീണത്. ഭൂതഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു. ഒടുവിൽ ഭദ്രകാളി വന്ന് ബലമായി തന്റെ കൈകൊണ്ട് ശിവലിംഗം എടുത്തുകൊണ്ടുപോകുവാൻ നോക്കി. മഹർഷിയും ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയിൽ ശിവലിംഗം രണ്ടായി പിളർന്നു. ശ്രീമൂലസ്ഥാനത്ത്‌ വിഗ്രഹം ഇന്നും പിളർന്ന രീതിയിൽ കാണപ്പെടുന്നു.
വിഷ്ണുവും ബ്രഹ്മാവും ശിവനും മഹർഷിയുടെ ഭക്തിയിൽ സം‌പ്രീതരായി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു. പൊട്ടിയ ശിവലിംഗം ഇന്നും ഈ ക്ഷേത്രത്തിൽ ഉണ്ട്. മഹർഷിയുടെ കാലശേഷം ഒരുപാടു നാൾ അവഗണിക്കപ്പെട്ടു കിടന്ന ഈ ശിവലിംഗത്തിൽ ചില വേട്ടക്കാർ കത്തി മൂർച്ചയാക്കാൻ ശ്രമിച്ചപ്പോൾ ശിവലിംഗത്തിൽ നിന്നും ചോര പൊടിഞ്ഞു. ഇക്കാര്യം മഹാരാജാവിനെ ഉണർത്തിച്ചു. അന്വേഷണത്തിൽ ഇവിടെ ദുർഗ്ഗാദേവിയുടെ സാന്നിദ്ധ്യം കാണാനായി. [Higher 2000/2216]

KGTE Malayalam Word Processing Lower Speed - Model question paper 23-11-2012 (2)


അമ്മച്ചിപ്ലാവ്

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്തു നില്ക്കുന്ന ചരിത്രപ്രസിദ്ധമായ പ്ലാവ്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമ മഹാരാജാവ് ദുർബലനായിരുന്നതിനാൽ യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമയായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്. ഇക്കാലത്ത് രാജശക്തിയെ പ്രബലമാക്കാനും അതിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന പ്രഭുശക്തിയെ അമർച്ച ചെയ്യാനും അദ്ദേഹം ശ്രമം തുടങ്ങി. തന്നിമിത്തം പ്രഭുക്കന്മാരിൽ ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി. യുവരാജാവിനു സ്വൈരസഞ്ചാരം സാധ്യമായിരുന്നില്ല. പലപ്പോഴും അദ്ദേഹത്തിനു പ്രച്ഛന്നവേഷനായി യാത്രചെയ്യേണ്ടിവന്നു. ഒരിക്കൽ നെയ്യാറ്റിൻകരയിൽ വച്ചു ശത്രുക്കളുടെ കൈയിലകപ്പെടുമെന്ന നിലയിലെത്തിയ യുവരാജാവ് അടുത്തു കണ്ട ഇഞ്ചപ്പടർപ്പിനിടയിൽ അഭയംതേടി. അവിടെ ഒരു വലിയ പ്ലാവ് നിന്നിരുന്നു. ശത്രുഹസ്തങ്ങളിലകപ്പെടാതിരിക്കാനുള്ള മാർഗങ്ങൾ ആലോചിച്ചുകൊണ്ടു നില്ക്കുമ്പോൾ അദ്ദേഹത്തിന്റെ മുൻപിൽ ഒരു ബാലൻ പ്രത്യക്ഷനായി എന്നും 'ഈ പ്ലാവിന്റെ പൊത്തിൽ കടന്നുകൊള്ളുക' എന്നു പറഞ്ഞിട്ട് ബാലൻ ഓടിമറഞ്ഞുവെന്നും ഐതിഹ്യമുണ്ട്. അദ്ദേഹം ആ പ്ലാവിന്റെ വലിയ പൊത്തിൽ കയറി ഒളിച്ചിരുന്നു. അദ്ദേഹത്തെ പിൻതുടർന്നുവന്നവർ അവിടെയെല്ലാം തിരഞ്ഞിട്ടും കാണാതെ നിരാശപ്പെട്ടു മടങ്ങി. ശത്രുക്കൾ വളരെ ദൂരെയായി എന്നു ബോധ്യമായപ്പോൾ യുവരാജാവ് അവിടെനിന്നിറങ്ങി രക്ഷപ്പെട്ടു. ഇതിന്റെ സ്മാരകമായി മാർത്താണ്ഡവർമ മഹാരാജാവ് 1757-ൽ ആ സ്ഥാനത്ത് ഒരു ക്ഷേത്രം പണിയിച്ച് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു. ക്ഷേത്രവളപ്പിനകത്തു വടക്കു പടിഞ്ഞാറെ കോണിലായി നില്ക്കുന്ന പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പറഞ്ഞുപോരുന്നു.  [Lower 1275/1397] അമ്മച്ചിപ്ലാവിന് 1500-ൽപ്പരം വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് വിദഗ്ധാഭിപ്രായം.

KGTE Malayalam Word Processing Lower Speed - Model question paper 23-11-2012 (1)


തച്ചോളി ഒതേനൻ

തച്ചോളി മേപ്പയിൽ കുഞ്ഞ് ഒതേനൻ അഥവാ തച്ചോളി ഒതേനൻ വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വീരനായകനാണ്. 16-ആം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. വടക്കൻ പാട്ടുകൾ അദ്ദേഹത്തിന്റെ ധൈര്യത്തെയും ആയോധന പാടവത്തെയും വാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് ഉദയന കുറുപ്പ് എന്നായിരുന്നു. കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയിൽ മാണിക്കോത്ത് വീട്ടിൽ ജനിച്ചു. നാടുവാഴിയായിരുന്ന പുതുപ്പണത്തു വാഴുന്നോർ അച്ഛനും, ഉപ്പാട്ടിയായിരുന്നു അമ്മയുമാണ്. അദ്ദേഹം കേരളത്തിന്റെ പുരാതന ആയോധന കലയായകളരിപ്പയറ്റ് ചെറുപ്പത്തിലേ തന്നെ അഭ്യസിച്ചു തുടങ്ങി. ധൈര്യശാലിയും നിപുണനുമായ ഒരു തികഞ്ഞ അഭ്യാസിയായി ഒതേനൻ വളർന്നു വന്നു. ഐതീഹ്യങ്ങൾ ആരോരുമില്ലാത്തവർക്ക് ഒരു സുഹൃത്തും ശത്രുക്കളോട് ദയയില്ലാത്ത എതിരാളിയുമായി ഒതേനനെ വാഴ്ത്തുന്നു. കോഴിക്കോട്ടെ ശക്തനായ സാമൂതിരി രാജാവുപോലും ഒതേനനെ ബഹുമാനിച്ചിരുന്നു.
ഒതേനന്റെ സന്തതസഹചാരിയായിരുന്നു കണ്ടാച്ചേരി ചാപ്പൻ. മതിലൂർ ഗുരുക്കളായിരുന്നു ഒതേനന്റെ ഗുരു. ഒതേനനെകുറിച്ച് നിരവധികഥകൾ ഉണ്ട്. ഒരിക്കൽ വഴിയൊഴിഞ്ഞു കൊടുക്കാത്തതിന്റെ പേരിൽ മഹാവീരനായ ചിണ്ടൻ നമ്പ്യാർ ഒതേനനുമായി അങ്കം കുറിച്ചു. പയ്യം വെള്ളിചന്തു എന്ന സുഹൃത്തു പറഞ്ഞു കൊടുത്ത പൂഴിക്കടകൻ അടവുപയോഗിച്ച് പൊന്നിയം കളരിയിൽ വച്ച് ഒതേനൻ നമ്പ്യാരുടെ തലയറഞ്ഞു. പുന്നോറൻ കേളപ്പൻ, പുറമാല നമ്പിക്കുറുപ്പ് തുടങ്ങി നിരവധി പേരെ ഒതേനൻ വധിച്ചു. ലോകനാർക്കാവിലെ ആറാട്ടു ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ച ശേഷം ഒതേനൻ, കളരിയിൽ മറന്നിട്ട കട്ടാരമെടുക്കുവാൻ മടങ്ങിപ്പോവുകയും മായൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിച്ചു. [Lower 1280/1421] കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്കൽ എമ്മൻ പണിക്കരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. 32 വയസ്സായിരുന്നു അന്ന് ഒതേനന്.

KGTE Malayalam Word Processing Lower and Higher Speed - Model question paper 23-11-2012 (1)


പറയിപെറ്റ പന്തിരുകുലം
ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നതു്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിലാണ് ഇതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ചരിത്ര ഗവേഷകനായ ബാലകൃഷ്ണക്കുറുപ്പിന്റെ അഭിപ്രായത്തിൽ, ഈ ഐതിഹ്യം പ്രചരിപ്പിക്കുന്നത് നമ്പൂതിരിമാരാണ്. ചാലൂക്യരുടെ പിൻ‍ബലത്തോടെ മലബാറിലേയ്ക്ക് കുടിയേറിപ്പാർത്ത ഇവരിൽ വലിയ ഒരു വിഭാഗവും ഭൃഗുവംശരായ അഗ്നിഹോത്രികൾ ആയിരുന്നു. തങ്ങൾ മലബാറിലെത്തുന്നതിനുമുൻപ് വ്യത്യസ്ത സംസ്കാരങ്ങളിലുമുള്ള ഭിന്നസമുദായങ്ങളുമായും ഇടപഴികിയെന്നും ഇവിടെയും അതു സാധ്യമാണ് എന്നു കാണിക്കാനും തദ്ദേശിയരുടെ എതിർപ്പിനെ തണുപ്പിക്കാനുമുള്ള ഒരു അടവായിട്ടാണ് ഇത് പ്രചരിപ്പിച്ചത് എന്ന് ചരിത്ര ഗവേഷകനായ ബാലകൃഷ്ണക്കുറുപ്പ് അഭിപ്രായപ്പെടുന്നു.
പറയിപെറ്റ പന്തിരുകുലത്തിലെ ആദ്യ സന്തതിയാണ്‌ മേഴത്തോൾ അഗ്നിഹോത്രി. പാലക്കാട്ടെ തൃത്താലയിലുള്ള വേമഞ്ചേരി മനയിലെ ഒരു അന്തർജ്ജനം നിളാ തീരത്തുനിന്നും എടുത്തുവളർത്തിയ കുട്ടിയാണ്‌ പിന്നീട്‌ തൊണ്ണൂറ്റൊമ്പത്‌ അഗ്നിഹോത്രയാഗങ്ങൾ ചെയ്ത്‌ അഗ്നിഹോത്രി എന്ന പദവി നേടിയത്‌ എന്നു കരുതപ്പെടുന്നു. വരരുചിയുടെ ശ്രാദ്ധ കർമ്മങ്ങൾക്കായി [Lower 1260/1376] പന്തിരുകുലത്തിലെ, വായില്ലാക്കുന്നിലപ്പൻ ഒഴികെ ബാക്കിയെല്ലാവരും അഗ്നിഹോത്രിയുടെ മനയിൽ ഒത്തുചേർന്നിരുന്നുവെന്നാണ്‌ ഐതിഹ്യം. കേരളത്തിൽ ബുദ്ധ-ജൈന കാലഘട്ടങ്ങൾക്കു ശേഷം ക്ഷയിച്ച ഹിന്ദുമതത്തെ പുനരുദ്ധരിച്ചത് മേളത്തോൾ അഗ്നിഹോത്രി ആണെന്നും കരുതപ്പെടുന്നു.
ഈ കുലത്തിലെ രണ്ടാമനായ പാക്കനാരെ പറയ സമുദായത്തിൽപെട്ട മാതാപിതാക്കളാണ്‌ എടുത്തുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. തൃത്താലയിലെ മേഴത്തോൾ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാർ കോളനി അഥവാ ഈരാറ്റിങ്കൽ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയിൽ പെട്ടവർ 18 വീടുകളിലായി ഈ കോളനിയിൽ താമസിക്കുന്നു. ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവൻ ആയ ആഴ്വാഞ്ചേരി തമ്പ്രാക്കളെ തമ്പ്രാക്കൾ ആയി വാഴിച്ചത് പാക്കനാർ ആണെന്നു കരുതപ്പെടുന്നു. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട അടുത്ത ശിശുവിനെ നിളാതീരത്ത്‌ താമസിച്ചിരുന്ന ഒരു അലക്കുകാരനാണ്‌ എടുത്തുവളർത്തിയതെന്ന് കരുതപ്പെടുന്നു. [Higher 2008/2198]

Wednesday, November 21, 2012

KGTE Computer Word Processing Malayalam Higher Second Paper - Model Question Paper


KGTE Malayalam Word Processing Lower and Higher Speed - Model question paper 21-11-2012 (6)


ഈഴവർ
കേരളത്തിലെ ഏറ്റവും അംഗസംഖ്യയുള്ള ജാതിയും വളരെ പ്രബലമായ അവർണ വിഭാഗവുമാണ് ഈഴവർ. കേരള ജനസംഖ്യയുടെ 23%  ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. വടക്കൻ കേരളത്തിലെ മലബാർ മേഖലയിൽ തീയ്യ എന്ന പേരിലാണ് ഈഴവർ അറിയപ്പെടുന്നത്. സമകാലീന കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ. കേരളത്തിന്റെ സാമ്പത്തിക, കലാ-സാംസ്കാരിക മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഈഴവർക്കായിട്ടുണ്ട്. തെക്കൻ കേരളത്തിലെ ഒരു പ്രബല സമുദായമാണ് ഈഴവർ . ഉത്തരകേരളത്തിലെ തീയ്യ, അത്യുത്തരകേരളത്തിലെ ബില്ലവർ എന്നീ വിഭാഗങ്ങളെയും ഈഴവരായി കണക്കാക്കുന്നുണ്ട്. ഈഴവൻ എന്ന വാക്കിന്റെ ഉദ്ഭവത്തെ പറ്റി പല വാദഗതികളുണ്ട്. ഈഴത്ത് നിന്നും വന്നവർ ആയതുകൊണ്ട് ഈഴവർ എന്ന് ഒരു വാദഗതി. ദ്വീപിൽ നിന്ന് വന്നവരായിരുന്നതിനാൽ ദ്വീപർ എന്നും അത് ലോപിച്ച് തീയ്യ ആയി എന്നും കരുതുന്നു.
തെങ്ങ് കൃഷി കേരളത്തിൽ പ്രചരിപ്പിച്ചത് ഇവരാണെന്ന് അഭിപ്രായമുണ്ട്. ബുദ്ധമതാനുയായികളായിരുന്ന ഇവർ പിന്നീട് തരം താഴ്ത്തപ്പെടുകയാണുണ്ടായതെന്നും ഒരു വാ‍ദഗതിയുണ്ട്. സ്ഥാണുരവിവർമ്മയുടെ കാലത്തെ തരിസാപള്ളി ശാസനങ്ങൾ ഇവരെ പരാമർശിക്കുന്നുണ്ട്. ബുദ്ധമതസമ്പർക്കമായിരിക്കാം ഇവർക്ക് വൈദ്യപാരമ്പര്യം നൽകിയത്. ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കെത്തിയ ബുദ്ധസന്യാസിമാരുടെയൊപ്പമാണ്‌ ഈഴവരും കേരളത്തിലെത്തിയതെന്ന് കരുതുന്നു. നമ്പൂതിരിമാരുടെ ആഗമനത്തിനു മുന്നേ തന്നെ ഈഴവർ കേരളത്തിൽ വേരുറപ്പിച്ചിരുന്നു. ഇവർ വടക്കേ മലബാറിലും കോഴിക്കോട്ടും തീയ്യർ എന്നും പാലക്കാട്ടും വള്ളുവനാട്ടിലും ചേകവൻ എന്നും അറിയപ്പെട്ടു. [Lower 1263/1402] തെക്കുള്ളവർ ഈഴവർ എന്നാണ് അറിയപ്പെടുന്നത്.
നമ്പൂതിരിമാരുടെ വരവിന് ശേഷം, ചാതുർവർണ്യ സമ്പ്രദായം നിലവിൽ വന്നു. രാഷ്ട്രീയമായും സാമൂഹികമായും ബുദ്ധമതം വേട്ടയാടപ്പെട്ടു തുടങ്ങി. മേധാവിത്വത്തെ എതിർക്കാത്തവരെ ശൂദ്രരാക്കി ഉയർത്തുകയും എതിർത്തവരെ ഹീനജാതിക്കാരാക്കുകയുമാണുണ്ടായത്. സ്വന്തം മതം ത്യജിക്കാൻ തയ്യാറാവാഞ്ഞതിനാൽ ഈഴവരെ താഴ്ന്ന ജാതിക്കാരാക്കി മാറ്റി. സ്വാഭാവികമായും ജാതിയിൽ താണ ഈഴവർ ചൂഷണം ചെയ്യപ്പെട്ടു തുടങ്ങി. ബ്രാഹ്മണ്യത്തോട് എതിർത്തും സഹിച്ചും അവർ രാഷ്ട്രീയമായും സാമൂഹികമായുമുള്ള അവശതകൾ അനുഭവിച്ചു വന്നു. അവർണ്ണർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവരുടെ സ്ഥാനം ചാതുർവർണ്യ സമ്പ്രദായത്തിന് പുറത്തായിട്ടായിരുന്നു അന്നത്തെ ഭരണകർത്താക്കൾ കണക്കാക്കിയിരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷത്തിന്റേയും തൊഴിൽ കൃഷി ആയിരുന്നു. എന്നിരുന്നാലും, സമ്പന്നരായിരുന്ന ചിലർ ആയുർവേദത്തിലും  കളരിപ്പയറ്റിലും  ജ്യോതിഷത്തിലും  സിദ്ധവൈദ്യത്തിലും അഗ്രഗണ്യരായി നിലനിന്നു. [Higher 2015/2227]

KGTE Malayalam Word Processing Lower and Higher Speed - Model question paper 21-11-2012 (5)


പുലയർ
കേരളം, തമിഴ് നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഉള്ള ഒരു പ്രധാന സമുദായമാണ് പുലയർ. ഇവർ‍ ഇന്ത്യയിലെ ദളിത് വിഭാഗത്തിൽ പെടുന്നു. കർണ്ണാടകത്തിൽ ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്. കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം കയ്യാളിയിരുന്ന ഈ സമുദായക്കാർ ആര്യാധിനിവേശകാലത്തെ ചെറുത്തു നില്പു മൂലം അടിമകളായി തരം താഴ്ക്കപ്പെട്ടു. വയാനാട്ടിലെ കുറിച്യരും ഇതേ തരത്തിൽ രാജ്യാധികാരം നഷ്ടപ്പെട്ടവരാണ്. ഒരു വാദം കൃഷി ചെയ്തിരുന്നവരായിരുന്നതിനാൽ പുലയർ എന്നാണ്. പുലങ്ങളിൽ ജോലി ചെയ്‌തിരുന്നവർ പുലയാരായിത്തീർന്നു. സംഘകാലത്തിൽ തൊഴിലിന്റെ അടിസ്ഥാനത്തിലാൺ വിഭജനം ഉണ്ടായിരുന്നു. പിൽക്കാലത്ത് പറയൻ, വേട്ടുവൻ, അരയൻ, ആശാരി, കൊല്ലൻ തുടങ്ങിയ ജാതികളുടെ ഉത്ഭവം ഉണ്ടായത് അതിൽ നിന്നാണ്. ചേരരാജാക്കന്മാരുടെ പിൻതലമുറക്കാരെന്ന നിലയിൽ ചേരമർ എന്നും അറിയപ്പെടുന്നു.
ദക്ഷിണഭാരതത്തിൽ ഉണ്ടായിരുന്ന ശിലായുഗമനുഷ്യരുടേയും മറ്റു കുടിയേറ്റക്കാരുടേയും പിൻ‍ഗാമികളാണ് കേരളീയരിൽ സിംഹഭാഗവും. പിന്നീട് പലജാതികളായി അറിയപ്പെട്ടതും അവർ തന്നെയാണ്. സംഘസാഹിത്യത്തിനുമുന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ഇവരെക്കുറിച്ച് ലഭ്യമല്ലെങ്കിലും കേരളത്തിലെ ആദിമ നിവാസികളായിരുന്നു പുലയർ എന്ന് തെളിവുകൾ ഉണ്ട്. ദക്ഷിണഭാരതത്തിലെ പ്രാചീനരായ ജനങ്ങൾ തലവന്മാരുടേയും ഉപതലവന്മാരുടേയും നേതൃത്വത്തിൽ സംഘടിച്ച് തിണകൾ എന്നറിയപ്പെട്ടിരുന്ന ഭൂപ്രദേശങ്ങളിൽ താമസിച്ചിരുന്നു. താമസിക്കുന്ന പ്രദേശത്തിൻറെ അല്ലെങ്കിൽ മുഖ്യ തൊഴിലിൻറെ അടിസ്ഥാനത്തിലാൺ അവർ അറിയപ്പെട്ടിരുന്നത്. അന്ന് ജാതി വ്യവസ്ഥ ഉണ്ടായിരുന്നില്ല. സംഘം കൃതികളിൽ നിന്നാണ് നമുക്ക് ഇതിനെക്കുറിച്ചുള്ള തെളിവുകൾ ലഭിക്കുന്നത്. [Lower 1257/1380]
ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കല്പിച്ചു നൽകിയ ധർമ്മം. പാടത്തു പണിയെടുത്തുവരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാൽ ദുരിതപൂർവമായിരുന്നു അയ്യൻ‌കാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീ‍വിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യം വെച്ച് കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്ന പി.കെ.ചാത്തൻ മാസ്റ്റർ 1970-ൽ സ്ഥാപിച്ച പ്രസ്ഥാനമാണ് കേരള പുലയർ മഹാ സഭ. [Higher 2054/2258]

KGTE Malayalam Word Processing Lower and Higher Speed - Model question paper 21-11-2012 (4)


കേരളത്തിലെ ജാതി സമ്പ്രദായം
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച വൈകിയാണ് കേരളത്തിൽ ജാതിവ്യവസ്ഥകൾ നിലവിൽ വന്നത്. ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം നമ്പൂതിരിമാർ സ്വാധീനശക്തിയുള്ളവരായി മാറുകയും അതേ തുടർന്ന് മൃഗീയമായ ജാതി വ്യവസ്ഥകളും വാഴ്ചകളും നിലവിൽ വന്നു എന്നും കരുതപ്പെടുന്നു. സവർണ്ണരെന്നും അവർണ്ണരെന്നും ഉള്ള വ്യത്യാസം വർണ്ണത്തെ അടിസ്ഥാനമാക്കിയാണെങ്കിലും അതിലുപരി മറ്റു പല ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ജാതി നിർണ്ണയത്തിൽ പ്രതിഫലിച്ചുകാണാം.
ഇന്ത്യയിലെ തന്നെ ജാതിവ്യവസ്ഥക്ക്‌ രണ്ട്‌ സിദ്ധാന്തങ്ങൾ ആണ്‌ നിലവിലുള്ളത്‌. ഒന്ന് ആര്യന്മാർ ഇന്ത്യയിൽ വരുന്നതിനു മുന്നേ തന്നെ ഇവിടെ ജാതി സമ്പ്രദായങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്നും മറ്റേത്‌ ആര്യന്മാരാണ്‌ ജാതി സമ്പ്രദായം ആരംഭിച്ചതെന്നുമാണ്‌. ആദ്യത്തേതിന്‌ തെളിവുകളുടെ പിൻബലമില്ല. ആര്യന്മാരുടെ വരവിനു മുന്ന് ഇവിടെ ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. അതിനാൽ രണ്ടും ഖണ്ഡിക്കുക പ്രയാസമാണ്‌. എന്നാൽ ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ്‌ സംഘകാലത്തേത്‌. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല.
പൊതുവേ പറഞ്ഞാൽ സംഘകാലത്തോ അതിനു മുമ്പോ തെക്കേ ഇന്ത്യയിൽ ഇന്നു കാണുന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ഗംഗാസമതലത്തിൽ നിന്ന് പിൽക്കാലത്തു നടന്ന കുടിയേറ്റങ്ങൾക്കു ശേഷമാണ് പഴയ സ്ഥിതിക്കു മാറ്റം വരുന്നത്. ഉത്തരേന്ത്യൻ ജനപദങ്ങളിൽ നിന്ന് ‍ ക്രി.വ. നാലാം നുറ്റാണ്ടുമുതലായിരിക്കണം തെക്കൻ ദേശങ്ങളിലേക്ക് കൂട്ടത്തോടെയുള്ള അധിനിവേശം ആരംഭിച്ചത്‌. [Lower 1263/1399] അതിനു മുന്നേ തന്നെ ഉത്തരേന്ത്യയിൽ അനിഷേധ്യ മേധാവിത്വം ഉറപ്പിച്ചിരുന്ന അവർ ആദ്യം ചെറിയ കുലങ്ങളേയും മറ്റും എതിർത്ത്‌ തോൽപ്പിച്ചു. കൂടുതൽ എതിർപ്പ്‌ പ്രകടിപ്പിച്ചവരേയും അവർക്ക്‌ ഭയമുണ്ടായിരുന്ന വർഗ്ഗത്തേയും അവർ ദസ്യുക്കൾ എന്നാണ്‌ വിളിച്ചിരുന്നത്‌ അവർക്ക്‌ കീഴ്‌പെട്ട വരെ അവർക്ക്‌ അഭിമതരായ ജാതിക്കാരാക്കി മാറ്റി. എന്നാൽ അവർക്ക്‌ കീഴ്‌പെടുത്താനാവാത്തവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗമാണ്‌ ജാതിവ്യവസ്ഥ. ദ്രാവിഡ രാജാക്കന്മാരുമായി സഹൃദത്തിലായി അവർക്ക്‌ ക്ഷത്രിയ പദവി കൽപിച്ചു നൽകി ബ്രാഹ്മണർക്ക്‌ തൊട്ടു താഴെയുള്ള സ്ഥാനക്കാരാക്കി. ദ്രാവിഡ ദൈവങ്ങൾക്ക്‌ വേദ പരിവർത്തനം നടത്തി ആര്യന്മാരാക്കി. വടക്കേ ഇന്ത്യയിലെ അന്നത്തെ ദൈവമായ പശുപതിയെ ബ്രാഹ്മണദൈവമാക്കപ്പെട്ടു, ദക്ഷിണേന്ത്യയിലെ കുറവരുടെ ദൈവമായ മുരുകനെ ശിവപുത്രനായ കാർത്തികേയനായും മറവരുടെ കൊറ്റവയെ പാർവതിയായും ആയന്മാരുടെ ദൈവമായ മായോനെ കൃഷ്ണനായും വെള്ളാളരുടെ ഇന്ദ്രനെ ആര്യന്മാരുടെ ഇന്ദ്രനായും പരവരുടെ വരുണനെ വിഷ്ണുവായും മത പരിവർത്തനം നടത്തപ്പെട്ടു. [Higher 2079/2303]

Tuesday, November 20, 2012

KGTE Malayalam Word Processing Lower and Higher Speed - Model question paper 21-11-2012 (3)


കൂടൽമാണിക്യം ക്ഷേത്രം
ഭരതന്റെ ‍പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്. ഈ ക്ഷേത്രത്തിൻറെ മാണിക്യം എന്ന വിശേഷണം ജൈനരിൽ നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം. ജൈനസംന്യാസിമാരെ മാണിക്കൻ എന്ന സംജ്ഞ ചേർത്ത് വിളിച്ചിരുന്നു. കൂടൽ എന്നത് പണ്ട് കാലത്ത് രണ്ടു നദികൾ സംഗമിച്ചിരുന്നിടമായതിനാൽ വന്നതാകാം എന്നും കരുതുന്നു. കൂടക്കല്ലിന്റെ ലോപമാണ്‌ എന്നും ഒരഭിപ്രായമുണ്ട്. അക്കാലത്ത് ജൈന സന്യാസിമാർ കൂടിച്ചേർന്നിരുന്ന സംഗമസ്ഥാനമായതിനാലാണ്‌ എന്നും അതല്ല ബുദ്ധമതവും ജൈനമതവും ഒത്ത് ചേർന്നിരുന്ന സ്ഥലമായതിനാലാണ്‌ കൂടൽ എന്നും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.
ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും, കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും, പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും [Lower 1261/1387] ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തിൽ കുലിപനി മഹർഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികർമ്മങ്ങൾ നിർവഹിച്ചു എന്നും പറയപ്പെടുന്നു. മഹർഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളിൽ ഒന്നാണ്‌ കുലിപനിതീർത്ഥങ്ങളിൽ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീർത്ഥക്കുളത്തിൽ ഉണ്ട് എന്നാൺ വിശ്വാസം. യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹർഷി വരമായി ആവശ്യപ്പെട്ടത്. മഹർഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാൻ അരുളിചെയ്ത് അനുഗ്രഹിച്ചു. ഗംഗ,യമുന,സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി കുലീപിനി എന്ന പേരിൽ ഒരു തീർത്ഥം സൃഷ്ടിച്ചു. [Higher 2024/2229] പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം. 

KGTE Malayalam Word Processing Lower Speed - Model question paper 21-11-2012


നമ്പ്യാർ

ഹിന്ദു മതത്തിൽപ്പെടുന്ന നായർ സമുദായത്തിലെ ഒരു ഉപവിഭാഗമാണ് നമ്പ്യാർ. കോരപ്പുഴയുടെ വടക്കായിട്ട് മലബാറിലാണ് നമ്പ്യാന്മാർ കൂടുതലായി ഉള്ളത്. ഈ ജാതിയിൽ പെടുന്നവർ തങ്ങളുടെ പേരിന്റെ കൂടെ നമ്പ്യാർ എന്ന് ചേർക്കാറുണ്ട്. പണ്ടുകാലത്ത് സാമന്തന്മാർ, നാടുവാഴികൾ, പടക്കുറുപ്പന്മാർ, ജന്മികൾ എന്നിങ്ങനെയുള്ള വ്യത്യസ്തമായ കർമ്മമണ്ഡലങ്ങളിൽ നമ്പ്യാർ ജാതിയിൽപ്പെട്ടവർ ഉണ്ടായിരുന്നു. 1920-ൽ ബ്രാഹ്മണർ നമ്പ്യാർമാരുമായുള്ള വിവാഹത്തിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങുന്നതുവരെ നായർ സ്ത്രീകൾക്കും ബ്രാഹ്മണപുരുഷന്മാർക്കും ഉണ്ടാകുന്ന കുട്ടികളാണ് നമ്പ്യാർ ആയി അറിയപ്പെട്ടിരുന്നത്.. കടത്തനാട്ടിലെ രാജാവ് ഈ ജാതിയിൽപ്പെട്ട വ്യക്തിയായിരുന്നു.

നമ്പൂതിരിയുവാക്കൾക്കും നായർയുവതികൾക്കും ഉണ്ടാകുന്ന കുഞ്ഞുങ്ങളായിരുന്നു നമ്പ്യാന്മാർ എന്നതിൽ നിന്ന് നമ്പൂതിരി, നായർ എന്നീ വാക്കുകൾ കൂടിച്ചേർന്നുണ്ടായതാണ് നമ്പ്യാർ എന്ന് അനുമാനിക്കാം. നമ്പുക എന്ന വാക്കിനർത്ഥം വിശ്വസിക്കുക എന്നതാകയാൽ നമ്പ്യാർ എന്നതിന് വിശ്വസിക്കാവുന്നവർ എന്നൊരർത്ഥവും കണ്ടേക്കാം. സാമൂതിരിയുടെ തികഞ്ഞ അഭ്യാസികളായ പടയാളികൾ ആയിരുന്നു നമ്പ്യാർ സ്ഥാനമുള്ളവർ. "നമ്പ്യയം ചെയ്യുക" എന്ന യുദ്ധ പ്രാരംഭ ചാവേർ പോരാട്ടത്തിനു നിയോഗിക്കപ്പെട്ടവരായിരുന്നു ഇവർ. യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ശത്രുവിന് തങ്ങളുടെ ശക്തി മനസിലാക്കി കൊടുക്കാൻ ചുരുങ്ങിയ എണ്ണത്തിലുള്ള നമ്പ്യാർമാർ ചാവേറുകളായി ശതുവിന്റെ വലിയ സൈന്യവുമായി എറ്റുമുട്ടി പരമാവധി ആൾക്കാരെ കൊന്നു മരണം വരിക്കുന്നു. ഇതിനെ ആണ് "നമ്പ്യയം ചെയ്യുക" എന്ന് പറയുന്നത്. ചുരുങ്ങിയ പടയാളികളുടെ ധീരമായ ഏറ്റുമുട്ടലിൽ ഭയന്നു ശത്രു സൈന്യം പിൻവാങ്ങും. അങ്ങനെ ഭീകരമായ യുദ്ധം തടയ്ന്നതിനു വേണ്ടിയുള്ള ഒരു ധീരമായ ചടങ്ങായിരുന്നു ഇത്. [Lower 1329/1464]

KGTE Malayalam Word Processing Lower and Higher Speed - Model question paper 21-11-2012 (2)


അയ്യങ്കാളി

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളി. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻ‌കാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവായിമാറി.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1863 ഓഗസ്റ്റ് 28നാണ് അയ്യൻ‌കാളി ജനിച്ചത്. ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രം.അച്ഛൻ പെരുങ്കാട്ടുവിള വീട്ടിൽ അയ്യൻ. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം പിന്നീട് അയ്യൻ‌കാളിയായി. എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻ‌കാളി ജനിച്ചുവീണത്. പറയർ‍, പുലയർ തുടങ്ങിയ അധഃസ്ഥിതർക്ക് തിരുവിതാംകൂറിലും കേരളത്തിന്റെ ഇതരഭാഗങ്ങളിലും പാടത്തു പണിയെടുക്കുന്ന കന്നിന്റെ വിലയേ ജന്മിമാർ കല്പിച്ചു നൽകിയുരുന്നുള്ളൂ. ദാരിദ്ര്യവും അവഗണനയും അപമാനങ്ങളും മാത്രമായിരുന്നു കാളിയുടെ മാതാപിതാക്കളുടെയും സമുദായാംഗങ്ങളായ മറ്റുള്ളവരുടെയും സമ്പാദ്യം. അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായത്തെ കണ്ടിരുന്നത്. ആയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. [Lower 1295/1417] സ്വസമുദായത്തിന്റെ അധഃകൃത ചുറ്റുപാടുകൾ ആ മനസ്സിനെ അസ്വസ്ഥമാക്കി.
ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കല്പിച്ചു നൽകിയ ധർമ്മം. പാടത്തു പണിയെടുത്തുവരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹിഷ്കരണങ്ങളാൽ ദുരിതപൂർവമായിരുന്നു അയ്യൻ‌കാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീ‍വിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. [Higher 1978/2164]

KGTE Malayalam Word Processing Lower and Higher Speed - Model question paper 21-11-2012 (1)


കഥകളി
കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് ‍കഥകളി. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറ, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു. കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ പാട്ടുകാർ പിന്നിൽനിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങേത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഇളവാക്കുന്ന കലയാണ് കഥകളി.
പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്. കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും [Lower 1256/1379] വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്.  എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത്. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.
കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.  കഥകളിയുടെ സാഹിത്യരൂപമാണു് ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ്. [Higher 2057/2247]

Wednesday, November 14, 2012

KGTE Malayalam Word Processing Lower and Higher Speed - Model question paper 14-11-2012 (2)


മോഹിനിയാട്ടം
മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ സ്വാതിതിരുനാൾ ബാലരാമവർമ്മയുടെ സ്ഥാനാരോഹണത്തോടെയാണു മോഹിനിയാട്ടത്തിനു ഒരു പുതിയ ഉണർവുണ്ടായത്. ബഹുഭാഷാപണ്ഢിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്പുരാൻ‍ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു. നാടിന്റെ നാനാഭാഗത്തുനിന്നുള്ള നർത്തകികളെ അദ്ദേഹം തന്റെ സദസ്സിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. വിദഗ്ദ്ധകളായ മോഹിനിയാട്ടം നർത്തകിമാരെ തന്റെ സദസ്സിലേയ്ക്ക് അയച്ചു തരുവാൻ ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം മീനച്ചിൽ കർത്തായ്ക്ക്‌ എഴുതിയ കത്തിന്റെ പതിപ്പ്‌ തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ കാണാം. [1225/1326]
സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌. ഭരതനാട്യവുമായി നിരന്തരസമ്പർക്കം നിലനിന്നിരുന്ന ഈ കാലഘട്ടത്തിൽ തന്നെയായിരിക്കണം മോഹിനിയാട്ടവും ഭരതനാട്യം ശൈലിയിലുള്ള കച്ചേരി സമ്പ്രദായത്തിൽ അവതരിപ്പിച്ചു തുടങ്ങിയത്‌. ഇതിനു മുമ്പ് മോഹിനിയാട്ടത്തിൽ അവതരിപ്പിച്ചിരുന്ന ഇനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ വെളിപ്പെട്ടിട്ടില്ല. എന്തായാലും സദിരിൽ നിന്നും ഭരതനാട്യത്തിലെത്തി നിന്നിരുന്ന ദാസിനൃത്തത്തിനും, തേവിടിശ്ശിയാട്ടത്തിലൂടെ മോഹിനിയാട്ടമായ കൈരളിയുടെ സ്വന്തം ലാസ്യനൃത്തത്തിനും ഒരേ മാതൃകയിലുള്ള അവതരണരീതി കൈവന്നത്‌ തികച്ചും യാദൃച്ഛികമാകാൻ നിവൃത്തിയില്ല.
ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്. ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, [Higher 2017/2183] അതിന്റെ പിന്തുടർച്ചയായി വന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നു വാദിക്കുന്നവരുണ്ട്. എങ്കിലും ഇതിനു ഉപോൽബലകമായ തെളിവുകൾ ചരിത്രരേഖകളിൽ തുലോം കുറവാണ്. "മോഹിനിയാട്ട"ത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി കൃസ്ത്വബ്ദം 1709-ൽ എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്.

KGTE Malayalam Word Processing Lower and Higher Speed - Model question paper 14-11-2012 (1)


നങ്ങ്യാർക്കൂത്ത്

കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്. കൂടിയാട്ടത്തിൽ സ്ത്രീവേഷങ്ങൾ കെട്ടുന്നത് നങ്ങ്യാന്മാരാണ്. നങ്ങ്യാന്മാർ മാത്രമായി നടത്തുന്ന കൂത്താണ് നങ്ങ്യാർക്കൂത്ത്. ചാക്യാന്മാർക്ക് അംഗുലീയാങ്കം എങ്ങനെയോ, അതുപോലെയാണ് നങ്ങ്യാന്മാർക്ക് ശ്രീകൃഷ്ണചരിതമെന്നുസാരം. അതിലെ കഥാപാത്രം സുഭദ്രാധനഞ്ജയം നാടകത്തിന്റെ രണ്ടാമങ്കത്തിലെ ചേടി ആ‍ണ്. ദ്വാരകാവർണന, ശ്രീകൃഷ്ണന്റെ അവതാരം, ബാലലീലകൾ എന്നിവ തൊട്ട് സുഭദ്രയും അർജ്ജുനനും തമ്മിൽ പ്രേമബദ്ധരാകുന്നതുവരെയുള്ള ഭാഗം ചേടി വിസ്തരിച്ച് അഭിനയിക്കുന്നു. ഇതിനിടയിൽ ചേടിക്ക് പുരുഷന്മാരും സ്ത്രീകളുമായ പലകഥാപാത്രങ്ങളുമായി പകർന്നാടേണ്ടി വരുന്നു. പണ്ടു പല ക്ഷേത്രങ്ങളിലും അടിയന്തരമായി നങ്ങ്യാർകൂത്ത് നടത്തിയിരുന്നു. ഇപ്പോൾ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ മാത്രം അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഈ കൂത്ത് പതിവുണ്ട്. ശ്രീകൃഷ്ണചരിതം മുഴുവൻ അവതരിപ്പിക്കാൻ പഠിച്ചിട്ടുള്ള ചുരുക്കം നങ്ങ്യാന്മാരെയേ ഇന്ന് കാണാൻ സാധിക്കയുള്ളൂ.

ആംഗികം, വാചികം, ആഹാര്യം, സാത്ത്വികം എന്നിങ്ങനെ നാല് വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്കൃതനാടകമാണ് കൂടിയാട്ടം. ചാക്യാർ പുരാണകഥ പറയുന്നതിനെ ചാക്യാർക്കൂത്തെന്നും നങ്ങ്യാർ പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാർക്കൂത്തെന്നും പറയുന്നു. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതീസങ്കല്പത്തോട് ഏറെ ബന്ധം പുലർത്തുന്നവയാണ്. [Lower 1241/1356] അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ഭഗവതീക്ഷേത്രം തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാർക്കൂത്ത് ഒരനുഷ്ഠാനമായി നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാർക്കൂത്തിലെ ഇതിവൃത്തം. വില്ലുവട്ടം, കോശമ്പിള്ളി, മേലട്ട്, എടാട്ട് തുടങ്ങിയ കുടുംബങ്ങളിൽ നങ്ങ്യാർകൂത്ത് അനുഷ്ഠാനമായി ചെയ്തുവരുന്ന നങ്ങ്യാരമ്മമാർ ഇപ്പോഴും ഉണ്ട്. ഒരു ചടങ്ങെന്ന നിലയിൽ കാണിക്കുവാനേ ഇവരിൽ പലർക്കും സാധിക്കുകയുള്ളു. പ്രോത്സാഹനക്കുറവുകൊണ്ട് കുറേവർഷങ്ങളായി നിഷ്കൃഷ്ടമായ അഭ്യാസമില്ലാതെ പോയതായിരിക്കണം ഇതിന് കാരണം. [Higher 1796/1961]

KGTE Malayalam Word Processing Lower Second Paper - Model Question Paper 14-11-2012


Monday, November 12, 2012

KGTE Malayalam Word Processing Lower and Higher Speed - Model question paper 12-11-2012 (3)


സാമൂതിരി

ഏകദേശം 750 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാർ ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേർ ആണ് സാമൂതിരി. ഇംഗ്ലീഷിൽ‍ Zamorin എന്നാണ്. ഇവരുടെ സാമ്രാജ്യം നെടിയിരിപ്പു സ്വരൂപം എന്നാണ് അറിയപ്പെടുന്നത്. കുന്നലക്കോനാതിരി എന്നും അവർ അറിയപ്പെട്ടിരുന്നു. ചേരമാൻ പെരുമാളിൽ നിന്നും നാടുവാഴിസ്ഥാനം ലഭിച്ച ഏറാടിമാരാണ്‌ ഇവർ. പോർത്തുഗീസുകാർ വാസ്കോ ഡി ഗാമ യുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചേർന്നത് മാനവിക്രമൻ സാമൂതിരി യുടെ കാലത്താണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാർ‍. കോഴിക്കോട് ആസ്ഥാനമുണ്ടായിരുന്നിട്ടുകൂടി, പൊന്നാനിപ്പുഴയുടേയും ഭാരതപ്പുഴയുടേയും അധീശത്വം നേടാനായുള്ള പരിശ്രമങ്ങൾ സാമൂതിരി നടത്തിയിരുന്നതിന്റെ ചരിത്രമാണ്‌ കൂടുതലും ഉള്ളത്. ചത്തും കൊന്നും നാട് ഭരിക്കുവാനുള്ള അവകാശം ചേരമാൻ പെരുമാളിൽ നിന്ന് ലഭിച്ചു എന്നു പറയപ്പെടുന്ന സാമൂതിരിമാർക്ക് തുറമുഖങ്ങൾ മുഖേന മദ്ധ്യകാല കേരളത്തിൽ ഏറ്റവും തിളക്കമേറിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞു. കൊച്ചി താവഴിയിലും കോലത്തിരിമാരിലുമുണ്ടായിരുന്ന കുടുംബഛിദ്രങ്ങൾ സാമൂതിരിമാർക്കില്ലാതിരുന്നതും ഇതിനു മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വസ്ത്രധാരണത്തിലോ ശരീരപ്രകൃതിയിലോ രാജാവിന്‌ മറ്റു ഹിന്ദുക്കളിൽ നിന്ന് യാതൊരു പ്രത്യേകതയുമില്ല എന്നാണ്‌ അബ്ദുൾ റസാഖ് വിവരിക്കുന്നത്. അദ്ദേഹത്തിന്റെ വിവരണപ്രകാരം എല്ലാ ഹിന്ദുക്കളുടേയും പോലെ അദ്ദേഹവും അർദ്ധനഗ്നനാണ്‌. ബഹുഭാര്യത്വം അതേ സമയം തന്നെ സാമൂതിരിയുടെ ഭാര്യമാർക്ക് മറ്റു ഭർത്താക്കന്മാരും ഉണ്ടായിരുന്നു. സാമൂതിരി ആദ്യമായി പണികഴിപ്പിച്ചത് തളി ക്ഷേത്രത്തിനു പടിഞ്ഞാറായി [Lower 1252/1380] കണ്ടങ്കൂലഹ്ത്തിനടുത്തുള്ള അമ്പാടിക്കോവിലകമായിരുന്നു. കിഴക്കേ കോവിലകത്തെ ഏറ്റവും പ്രായം ചെന്ന (കാരണവർ) ആൾക്ക് താമസിക്കാനായി മറ്റൊരു കോവിലകവും ഉണ്ടാക്കി. കിഴക്കെ കോവിലകത്തെ പ്രായം ചെന്ന ആളുടെ പേരാണ് തിരുമുൽ‍പാട്. അദ്ദേഹമാണ് പിന്നീട് സാമൂതിരിയായി മാറുക. വയസ്സിന്റെ അളവിൽ അടുത്ത ആൾ ഏറനാടു ഇളം കൂറ് എന്നും പിന്നീട് നമ്പ്യാതിരി തിരുമുൽ‍പാട് എന്നും അതിനുശേഷം ഏറാൾപാട് എന്നും അറിയപ്പെട്ടു. മൂന്നാമത്തെ കാരണവരെ മുന്നാല്പാട് എന്നും നാലാമത്തെ ആൾ ഏടത്തനാട്ടു തിരുമുൽ‍പാട് എന്നും അഞ്ചാമത്തെ ആൾ നെടിയിരിപ്പിൽ മൂത്ത ഏറാടി എന്നും അടുത്തവരെ യഥാക്രമം എടത്രാൾപ്പാട്, നെടുത്രാൾപ്പാട് എന്നും പറഞ്ഞു പോന്നു. ഇവർക്ക് താമസിക്കാനായാണ് ഏറമ്പിരി കോവിലകം ഉണ്ടാക്കിയത്. 1470 മുതൽ ആരംഭിച്ച രേവതി പട്ടത്താനത്തിനു മൂന്നാൾപാട് സ്ഥിരമായി സാക്ഷ്യം വഹിക്കുമായിരുന്നു. മാമാങ്കാവസരങ്ങളിൽ സാമൂതിരി ഭാരതപ്പുഴയുടെ വലതുവശത്തും ഏറാൾപ്പാട് ഇടതുവശത്തും തമ്പടിച്ചു പാർക്കുകയായിരുന്നു പതിവ്. [Higher 2012/2224]

KGTE Malayalam Word Processing Lower and Higher Speed - Model question paper 12-11-2012 (2)


മാമാങ്കം

മധ്യകാല കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടന്നിരുന്ന ബൃഹത്തായ നദീതട ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറി തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്ക മഹോത്സവം അരങ്ങേറിയിരുന്നത്‌. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്താണ് തിരുനാവായ സ്ഥിതി ചെയ്യുന്നത്.. മാഘ മാസത്തിലെ മകം നാളിലെ ഉത്സവം ആണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്. ഇത് ഏതാണ്ട് ഒരു മാസക്കാലം ഉള്ള ഒരു ആഘോഷമായാണ്‌ നടത്തിവരുന്നത്. പ്രാചീനഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ ഇവിടെ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് പ്രദർശനങ്ങൾ വൻ വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, വാണിജ്യമേളകൾ എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന സമരങ്ങൾ ചരിത്രപ്രസിദ്ധമാണ്‌. ഇതു മൂലം കാലക്രമത്തിൽ ചാവേർ പോരാട്ടം മാമാങ്കത്തിലെ പ്രധാന സംഭവമായിത്തീർന്നു. ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. [LOWER 1259/1386] ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ - സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്യുന്നതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി മാറി.

കൊല്ലവർഷം 858-ല് നടക്കുന്ന മാമാങ്കത്തെപ്പറ്റിയാണ്‌ പൂർണ്ണമായി ലഭിക്കുന്ന രേഖ. അതിനെ ആസ്പദമാക്കിയാൽ എല്ലാ വർഷവും ഏതാണ്ട് ഒരുപോലത്തെ ചടങ്ങുകൾ തന്നെയായിരുന്നു എന്നനുമാനിക്കാം. വാകയൂർ തൃക്കാവിൽ കോവിലകങ്ങളുടെ പണിക്കരും ഏറനാട്ടീളം കൂറുനമ്പ്യാതീരിയുടെ പണിക്കരും ചേർന്ന് ഊരാളി നായന്മാർ എത്തുന്നതിന് എഴുതുന്ന തിരുവെഴുത്തുകൾ അയക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുകയായി. മാമാങ്കത്തിന് തക്ക സമയത്ത് എത്തിച്ചേരണം എന്ന് കാണിച്ചുള്ളതാണീ എഴുത്തുകൾ. മാമങ്ക നടത്തിപ്പിനാവശ്യമായ കാര്യക്കാർക്കും പങ്കെടുക്കുന്നതിനും എഴുഥുകൾ അയക്കുന്നു. [HIGHER 1941/2134] കോവിലകങ്ങൾ പണിയുകയും, പന്തലുകൾ കെട്ടുകയും നിലവാടുതറ എന്നിവയൊരുക്കലെല്ലാം കാലേ കൂട്ടിത്തന്നെ ചെയ്തു വയ്ക്കുന്നു. ഇങ്ങനെ ആഡംബര പ്രമാണമായതും ആവശ്യമുള്ളതുമായ ഒരുപാടു കാര്യങ്ങൾ മാമങ്കത്തിനു മുൻപായി ചെയ്തു തീർക്കുന്നു.

KGTE Malayalam Word Processing Lower and Higher Speed - Model question paper 12-11-2012 (1)


തെയ്യം

ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള മുഖ്യ അനുഷ്ഠാനകലകളിൽ ഒന്നാണു് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതൽ തെക്കോട്ട്‌ തിറയാട്ടം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. ശിവഭൂതാതികളുടെ തെയ്യങ്ങളാണു കൂടുതലെങ്കിലും കാളിയും ചാമുണ്ഡിയും ഗന്ധർവനും, യക്ഷിയും നാഗവും സമീപ പ്രദേശങ്ങളിലെ വീരന്മാരും എല്ലാം തെയ്യദേവതകളാണ്‌. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.

പ്രാചീനകാലത്തെ സമൂഹികജീവിതതിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. [Lower 1234/1353] വൈദികേതരമായ അനുഷ്ഠാനാചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ദൈവം എന്നതിന്റെ വാഗ്മൊഴി രൂപമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിതതെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാഘിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്. [Higher 1870/2051]

Friday, November 9, 2012

KGTE Malayalam Word Processing Lower Speed - Model question paper 09-11-2012 (4)


ഓട്ടൻ തുള്ളൽ

മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

ഓട്ടൻ തുള്ളലിലെ വേഷക്രമത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്നു പറയാം. കിരീടം,ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടം,പരത്തിക്കാമണിയും അരയിൽ അംബലപുഴ കോണകം എന്നറിയപ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലിൽ ചിലങ്കകൾ എന്നിവയാണ് ഓട്ടൻതുള്ളലിലെ വേഷം.  കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയായുള്ള കിള്ളിക്കുറിശ്ശിമംഗലം എന്ന ഗ്രാമത്തിലാണ് കുഞ്ചൻ നമ്പ്യാർ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മഗൃഹമായ കലക്കത്തു ഭവനം ഇന്ന് ഒരു സ്മാരകമായും ഓട്ടൻ തുള്ളലിനും അനുബന്ധ കലകൾക്കുമായുള്ള ഒരു മ്യൂസിയം ആയും സംരക്ഷിച്ചിരിക്കുന്നു. [Lower 1315] കുഞ്ചൻ സ്മാരക വായനശാല എന്ന ഒരു വായനശാലയും അവിടെയുണ്ട്. കേരളത്തിലെ രംഗകലകളെ കുറിച്ചുള്ള കൈയെഴുത്തു പ്രതികളും രേഖകളും അവിടെ സൂക്ഷിച്ചിരിക്കുന്നു.